കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ എണ്ണയ്ക്കെതിരേ ബോധവത്കരണം നടത്താൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ. കഴിഞ്ഞദിവസം സിബിഎസ്ഇ ഡയറക്ടർ സ്കൂളുകൾക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. പഞ്ചസാരയുടെ അമിതോപയോഗത്തിനെതിരേ സ്‌കൂളുകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നുകാട്ടി നേരത്തേ നൽകിയ സർക്കുലറിന്റെ തുടർച്ചയാണിത്.
പൊതുസ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ച് അമിത എണ്ണ ഉപഭോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം, സ്റ്റേഷനറികളിലും പ്രസിദ്ധീകരണങ്ങളിലും ആരോഗ്യ സന്ദേശം ഉൾപ്പെടുത്തി അമിത വണ്ണത്തിന്റെ വിപത്തിനെക്കുറിച്ച് അറിവുനൽകണം, പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും കൂട്ടിയും എണ്ണയും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കുറച്ചും ആരോഗ്യകരമായ ഭക്ഷണക്രമം നടപ്പാക്കണം എന്നിങ്ങനെയാണ് കത്തിലെ നിർദേശങ്ങൾ. ചെറിയ വ്യായാമ ഇടവേളകൾ, പടികൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക, നടപ്പാതകൾ സജ്ജീകരിക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.
2019 മുതൽ 2021 വരെ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയ ആശങ്കാജനകമായ കണക്കുകളുടെ സാഹചര്യത്തിലാണ് നടപടി. കണക്കുകൾ പ്രകാരം ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ പ്രായപൂർത്തിയാകാത്ത അഞ്ചുപേരിൽ ഒരാളെങ്കിലും അമിതവണ്ണമുള്ളവരാണ്. 2021-ലെ ലാൻസെറ്റ് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനത്തിൽ ഇന്ത്യയിൽ അമിതവണ്ണമുള്ളവരുടെ എണ്ണം 2021-ലെ 18 കോടിയിൽ നിന്ന് 2050-ഓടെ 44.9 കോടിയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
