ആയിരം കരിയർ ഗോളെന്ന സ്വപ്നത്തിലേക്ക് അടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. ആയിരം ഗോളിലേക്കെത്താൻ പോർച്ചുഗൾ ക്യാപ്റ്റന് ഇനി 25 എണ്ണം കൂടി മതി. ലോകകപ്പിൽ നവാഗതരായ ഉസ്ബെക്കിസ്ഥാനെതിരായ ഇരട്ടഗോളോടെ കളിജീവിതത്തിൽ ആകെ 975 ഗോളായി. ദേശീയ കുപ്പായത്തിൽ 230 കളിയിൽ 145 ഗോളാണ് സമ്പാദ്യം.
ഉസ്ബെക്കിസ്ഥാനെതിരെ നേടിയ ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് റെക്കോഡുകളാണ് സ്വന്തമാക്കിയത്. തുടർച്ചയായി ആറ് ലോകകപ്പിൽ ഗോൾ നേടുന്ന താരവും പോർച്ചുഗലിന് വേണ്ടി ലോകകപ്പിൽ കൂടുതൽ ഗോളടിക്കുന്ന കളിക്കാരനുമായി. 2006ൽ ഇറാനെതിരെയായിരുന്നു ആദ്യഗോൾ. ആറ് ലോകകപ്പുകളിലായി 10 ഗോളായി. ഒമ്പത് ഗോൾ നേടിയ പോർച്ചുഗൽ ഇതിഹാസതാരം യൂസേബിയോയുടെ റെക്കോഡാണ് മറികടന്നത്. 1966ലെ ലോകകപ്പിൽ യൂസേബിയോ ഒമ്പത് ഗോൾ നേടിയിരുന്നു.
ലോകകപ്പിൽ ഗോൾ നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരമായും റൊണാൾഡോ മാറി. 41 വർഷവും 138 ദിവസവുമാണ് പോർച്ചുഗൽ ക്യാപ്റ്റന്റെ പ്രായം. കാമറൂണിന്റെ റോജർ മില്ലയുടെ (42 വർഷം, 39 ദിവസം) പേരിലാണ് റെക്കോഡ്. 1994 ലോകകപ്പിൽ റഷ്യക്കെതിരെയായിരുന്നു മില്ലയുടെ പ്രകടനം.
