സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകളുടെ നിലവിലുള്ള വെള്ള നിറം മാറ്റാൻ സർക്കാരിന് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ശുപാർശ. എന്നാൽ നിറം മാറ്റം പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതായി വരും.
2022 ഒക്ടോബറിൽ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും അപകടത്തിൽപ്പെട്ട് ഒൻപത് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ബസുകളിലെ ബഹുവർണ്ണങ്ങളും സിനിമാ നടൻമാരുടെയും മറ്റും കൂറ്റൻഗ്രാഫിക് ചിത്രങ്ങളും രാത്രികാഴ്ചയ്ക്ക് പ്രയാസമുണ്ടാക്കുന്നതിനാലാണ് വെള്ള നിറമാക്കിയത്. ഗതാഗതമന്ത്രി സ്ഥാനത്തേക്ക് ഗണേശ് കുമാർ എത്തിയ സമയത്ത് ബസുകളുടെ നിറം മാറ്റാനും നീക്കമുണ്ടായിരുന്നു. വെള്ള നിറം വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ നീക്കം നടന്നത്.
എന്നാൽ നിറംമാറ്റത്തെ ഒരു വിഭാഗം ബസുമടകൾ അനുകൂലിച്ചപ്പോൾ മറ്റൊരു വിഭാഗം എതിർക്കുകയായിരുന്നു. അന്ന് ഹൈക്കോടതി നിർദേശം കൂടി കണക്കിലെടുത്താണ് വെള്ള നിറം തുടരാൻ തീരുമാനിച്ചത്. മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നവിധത്തിലുള്ള ചിത്രങ്ങൾ ടൂറിസ്റ്റ് ബസുകളിൽ പതിക്കുന്നതിനെ 2019ൽ ഹൈക്കോടതി വിലക്കിയിരുന്നു.
