ഗ്യാസ് ബിൽ അപ്‌ഡേഷന്റെ പേരിൽ വൻ സൈബർ തട്ടിപ്പ്

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്ത് എൽ.പി.ജി. വിതരണത്തിൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് മുതലെടുത്ത് തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ കുറ്റവാളികൾ.

ഗ്യാസ് സിലിണ്ടർ ബുക്കിങ്ങ്, ബിൽ അപ്ഡേഷൻ എന്നിവയുടെ വ്യാജ സന്ദേശങ്ങളയച്ചാണ് ഇവർ ഇരകളെ കബളിപ്പിക്കുന്നത്. ഗ്യാസ് ബുക്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീർക്കാനോ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സന്ദേശത്തിലെ നിർദേശം. 

ഗ്യാസ് ബുക്കിംഗുമായോ ബില്ലുമായോ ബന്ധപ്പെട്ട ഒരു ടെക്സ്റ്റ് മെസ്സേജായിരിക്കും ഉപഭോക്താവിൻ്റെ മൊബൈലിലേക്ക് ആദ്യം എത്തുന്നത്. തുടർന്ന് വാട്‌സാപ്പിൽ ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഒരു ഫയൽ സന്ദേശമായി ലഭിക്കും. ഇത് ഇൻസ്റ്റാൾ ചെയ്യാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. ഗ്യാസ് ഏജൻസികൾ ഇത്തരത്തിൽ ആപ്പുകൾ (APK) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഒരിക്കലും മെസ്സേജ് അയക്കില്ല.

ഇന്ത്യയിലെ എല്ലാ പ്രധാന ഗ്യാസ് കമ്പനികളും (ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്.പി) വളരെ എളുപ്പത്തിലും സുരക്ഷിതമായും ഗ്യാസ് ബുക്ക് ചെയ്യാൻ ഔദ്യോഗിക നമ്പറുകൾ (IVRS) ഏർപ്പെടുത്തിയിട്ടുണ്ട്. വിളിച്ചും, SMS വഴിയും, വാട്സ്ആപ്പ് (WhatsApp) വഴിയും ഇതിലൂടെ ഗ്യാസ് ബുക്ക് ചെയ്യാം. ( ഇൻഡേൻ കമ്പനിയുടെ ബുക്കിംഗ് നമ്പർ- 8454955555 /7718955555 (IVRS).  ഭാരത് ഗ്യാസ്7715012345 / 7718012345. ഹിന്ദുസ്ഥാൻ പെട്രോളിയം-8888823456 ). ഔദ്യോഗിക നമ്പറുകൾ നിലവിലുള്ളതുകൊണ്ട് തന്നെ ഗ്യാസ് കമ്പനികൾ ഒരിക്കലും ലിങ്ക് വഴിയോ, മെസ്സേജ് വഴിയോ ഒരു ആപ്പ് (APK) ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടില്ല. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് 100% തട്ടിപ്പാണെന്ന് ഉറപ്പിക്കാം.

ആഡ്രോയിഡ് ഡിവൈസുകളിൽ ആപ്പുകൾ എത്തിക്കാനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് ആൻഡ്രോയിഡ് പാക്കേജ് കിറ്റ് ഫയൽ എന്ന എപികെ. ഇതിൽ ക്ലിക്ക് ചെയ്‌താൽ ഡൗൺലോഡ് ആകുന്നത് നിങ്ങളുടെ ഡിവൈസിൽ നിന്നു നിർണായക വിവരങ്ങൾ ചോർത്തുന്ന ഒരു ആപ്പ് ആയിരിക്കും. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. ഇതുവഴി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, യുപിഐ പിൻ, ഒടിപി എന്നിവ ചോർത്താൻ അവരെ സഹായിക്കും. ആയതിനാൽ, ഇത്തരം സന്ദേശങ്ങൾക്കൊപ്പം ലഭിക്കുന്ന എപികെ ഫയലിൽ ക്ലിക്ക് ചെയ്യരുത്.

ഗ്യാസ് സിലിണ്ടർ ബുക്കിംഗിൻ്റെയും ബിൽ അപ്ഡേഷന്റെയും മറവിൽ വ്യാപകമായ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.