ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയിലും നേരത്തേ എത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്തമാസം അവസാനത്തോടെ മൺസൂൺ എത്തുമെന്നാണ് യൂറോപ്യൻ സെന്റർ ഫോർ മീഡിയം- റേഞ്ച് വെതർ ഫോർകാസ്റ്റിസിന്റെ പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മേയ് അവസാനത്തോടെ തെക്കേ ഇന്ത്യയിൽ നല്ല മഴ ലഭിച്ചുതുടങ്ങുമെന്നും പ്രവചനത്തിൽ സൂചിപ്പിക്കുന്നു. 2025ലും കേരളത്തിൽ നേരത്തേ മഴ എത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. അത് ശരിയാവുകയും ചെയ്തു.
ഒന്നിലധികം ഘടകങ്ങൾ മൺസൂണിന്റെ ഗതിയെ സ്വാധീനിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാപരമായ ചില സൂചനകൾ മൺസൂൺ നേരത്തെ എത്താനുള്ള ശക്തമായ സാദ്ധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഈയാഴ്ച പുറത്തുവിട്ട സബ്-സീസണൽ ചാർട്ടുകൾ പ്രകാരം മേയ് 18നും 25നും ഇടയിൽ മൺസൂൺ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ എത്താൻ സാദ്ധ്യതയുണ്ട്. മേയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. അന്തരീക്ഷത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ അനുഭവപ്പെട്ടില്ലെങ്കിൽ ഇതിൽ മാറ്റംവരാനുള്ള സാദ്ധ്യത കുറവാണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം ഇത്തവണത്തെ കാലവർഷത്തിന് കൂടുതൽ കരുത്തുണ്ടാക്കുകയും ചെയ്യും.
മേയ് അവസാനത്തോടെ തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റാണ് മൺസൂൺ നേരത്തേയാക്കുന്നത്. ഈ കാറ്റ് ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കുകയും കാലവർഷത്തിന് വഴിയൊരുക്കുകയും ചെയ്യും.
കേരളം ഉൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും താപനില നാൽപ്പതുഡിഗ്രി കഴിഞ്ഞിരിക്കെയാണ് കാലവർഷം നേരത്തേ എത്തുമെന്ന ആശ്വാസവാർത്ത വരുന്നത്. കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. സൂര്യാതപം കാരണം കണ്ണൂരിൽ ഇന്നലെ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
